
പ്രകൃത്യാരാധകരായ മലയുടെ രാജാക്കന്മാരായ മലയരയർ പുരാതനകാലം മുതൽ ക്ഷേത്ര-കാർഷികസംസ്ക്കാരത്തിൽ കഴിഞ്ഞിരുന്നവരാണ്. ശിലായുഗശില്‌പികളായ അവർ അന്നുമുതൽ മലനാട്ടിൽ മലമുകളിലും മലയടിവാരത്തും ദേവീ-ദേവന്മാരുടെയ മലദൈവങ്ങളുടെയും അനേകം ക്ഷേത്രങ്ങൾ സ്ഥാപിച്ച് സ്ഥാപിച്ച് ആരാധിച്ചിരുന്നു. മൺമറഞ്ഞ കാരണവന്മാർ, മുഖ്യന്മാർ, വല്യച്ഛന്മാർ എന്നിവരുടെ ആത്മാക്കളെ നടുക്കല്ലുകളിൽ ആവാഹിച്ചിരുത്തി ആരാധിച്ചുപോന്നു. ആത്മാക്കളെ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയും അവർക്കായി വെച്ചുകൊടുക്കൽ അല്ലെങ്കിൽ വെള്ളംകൂടി കൊടുക്കൽ എന്ന കർമ്മം നടത്തിയിരുന്നു. ഇതാണ് പിൽക്കാലത്ത് 'പൊങ്കാലയിടൽ' ചടങ്ങായി മാറിയത്. ഇലവീഴാപൂഞ്ചിറയിൽ സൂര്യപൂജ അല്ലെങ്കിൽ സൂര്യപൊങ്കാലയാണ് നടത്തിയിരുന്നത്. വൻമരങ്ങളുടെ ചുവട്ടിലോ ഗുഹകളിലോ ശിലാപ്രതിഷ്ഠ നടത്തിയും ആരാധിച്ചിരുന്നു. നടുക്കല്ലുകളിൽ നിന്ന് ക്ഷേത്രങ്ങൾ ഉണ്ടായി എന്നാണ് ചരിത്രം. എന്നാൽ വളരെയധികം ക്ഷേത്രങ്ങൾ അന്യാധീനപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ശിവൻ, പാർവതി, ദുർഗ്ഗ, വനദുർഗ്ഗ, കാളി, ഭദ്രകാളി, പരശുരാമൻ, ഗണപതി, മുരുകൻ, ശ്രീഅയ്യപ്പൻ, മഹാവിഷ്ണു, മലദൈവങ്ങൾ മറ്റു പ്രാദേശികദൈവങ്ങൾ എന്നിവയായിരുന്നു ആരാധനാമൂർത്തികൾ. മിക്കക്ഷേത്രങ്ങളും അവർക്കുമാത്രമറിയാവുന്ന ഒരു പ്രത്യേക സസ്യത്തിന്റെ നീരുപയോഗിച്ച് കീറിയെടുത്ത, പാറപ്പാളികൾ കൊണ്ടു മനോഹരമായി നിർമ്മിച്ചവയായിരുന്നു. തമിഴ്‌നാടിന്റെ പടിഞ്ഞാറ്, സഹ്യപർവതത്തിന്റെ അടിവാരത്ത് ഇത്തരം തകർന്നടിഞ്ഞ ധാരാളം പ്രാചീനക്ഷേത്രങ്ങൾ കാണുവാൻ സാധിക്കും. മറ്റു നാടുവാഴികളും രാജാക്കൻമാരുമായി നടന്ന യുദ്ധങ്ങളിലുണ്ടായ പരാജയങ്ങളും ജനസംഖ്യ കുറഞ്ഞതുമാണ് ക്ഷേത്രങ്ങൾ നശിക്കാനും അന്യാധീനപ്പെടാനുമുള്ള കാരണങ്ങൾ. പശ്ചിമഘട്ടമലനിരകളിൽ കടൽനിരപ്പിൽനിന്നും 3200 അടി ഉയരത്തിൽ, പ്രകൃതിഭംഗിയാൽ സമ്പന്നമായ, ഇലവീഴാപൂഞ്ചിറയിൽ സ്ഥിതിചെയ്യുന്ന 1100 വർഷം പഴക്കമുള്ള ശ്രീഭദ്രകാളിക്ഷേത്രത്തിന്റേയും തകർന്നുകിടക്കുന്ന സർപ്പക്കാവിന്റെയും അത്തരം ഒരു ലഘുചരിത്രം കൂടിയാണ് ഈ കൃതി.
Your email address will not be published. Required fields are marked *